തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം. പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ തടിച്ചുകൂടി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമർക്കാർ ആവശ്യപ്പെട്ടു. സമരത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിൻമാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി.സമരക്കാർ രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു. വാൻ തടഞ്ഞു. സംഘർഷത്തിൽ പൊലീസുകാർ അടക്കമുള്ളവർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.വിഴിഞ്ഞത്തെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ, പദ്ധതിയെ എതിർക്കുന്ന തീരദേശവാസികൾ അടക്കമുള്ള സമര സമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറിയിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.നേരത്തെ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ അടക്കമുള്ളവരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഡോ. തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. സഹായമെത്രാൻ ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.തുറമുഖ പദ്ധതിയെ എതിർക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതിൽ തുറമുഖ പദ്ധതിയെ എതിർക്കുന്ന സമര സമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റർ ചെയ്തത്