വയനാട്: ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെയാണ് കോടതി വിധി. കൽപ്പറ്റ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.2020 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ കൽപ്പറ്റയിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് പതിനെട്ടുകാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോടും കുടുംബത്തോടും കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തെ ക്ലിനിക്കിലേക്കെത്താൻ ആവശ്യപ്പെടുകയും അവിടെ വച്ച് ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി.സംഭവത്തിൽ ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. പിഴ സംഖ്യയിൽ നിന്ന് പതിനയ്യായിരം രൂപ പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.