കൽപ്പറ്റ: വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കരടിയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം തുടരുന്നു. തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കരടിയെ കുറ്റിക്കാട്ടിൽ നിന്നു പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി. വെറ്ററിനറി സംഘം നെൽപ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നിൽക്കുന്നുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പിന്നാലെ വള്ളിയൂർക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെൽപ്പാടത്തിലേക്ക് എത്തിയത്.