കൊട്ടാരക്കര: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തയ്യാറെടുക്കുന്നു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കാനാണ് പൊലീസ് നീക്കം. ഇതിന് ബലമേകുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുന്നതിനായി ഉന്നതതല യോ​ഗം ചേർന്നു.ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. പ്രതികൾ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ കോടതിയിൽ നൽകിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ വിചാരണ കഴിയും വരെ ജയിലിൽ തുടരേണ്ടി വന്നേക്കാം.നവംബർ 27ന് വൈകിട്ടാണ് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് പത്മകുമാറും കുടുംബവും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. ബാലികയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയിൽ നൂറിലേറെ പേർ ഉണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കുംകാറിൽ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളുണ്ട്. ദൃശ്യങ്ങൾക്ക് പുറമേ പ്രതികളുടെ ശബ്ദവും കയ്യക്ഷരം ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!