ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പുലി കടിച്ചുകൊന്ന കുട്ടിയുടെ അമ്മയും വീട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.കുഞ്ഞിനെ തന്റെ കയ്യിൽനിന്നാണ് പുലി പിടിച്ചതെന്ന് മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ മിലന്ദി ദേവി പറഞ്ഞു. പ്രതിഷേധം തകര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ഊട്ടി–കോഴിക്കോട് റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു. ഇരുചക്രവാഹനങ്ങൾ പോലും കടത്തി വിടുന്നില്ല. പ്രതിഷേധക്കാർ വഴിയരികിൽ ഭക്ഷണം പാകംചെയ്തു കഴിക്കുന്നുമുണ്ട്.ഡിസംബർ 19നു ശേഷം പുലി ആറുപേരെ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതിൽ രണ്ടുപേർ മരിച്ചു. മൂന്നുവയസ്സുകാരിയെ കടിച്ചു കൊന്നതിനു പിന്നാലെ ഇന്നലെ രാത്രി ഒരു യുവതിക്കുനേരെയും പുലിയുടെ ആക്രമണം ഉണ്ടായി. പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെടിവച്ചു കൊല്ലണമെന്നാണു നാട്ടുകാരുടെ ആവശ്യം. മയക്കുവെടിവയ്ക്കുന്നതിനായി നാലുഡോക്ടർമാരുടെ സംഘവും പ്രദേശത്തുണ്ട്. അമ്പ്രൂസ്‌വളവ് എന്ന സ്ഥലത്തെ തേയിലത്തോട്ടത്തിനു സമീപമുള്ള കൈതക്കാട്ടിലാണ് പുലിയുള്ളത്. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.