കോഴിക്കോട്: മുസ് ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസമാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ(എസ്.എം.എഫ്). ഉമർ ഫൈസിക്കെതിരായ കേസിൽ നിന്ന് പിന്തിരിയണമെന്നും എസ്.എം.എഫ് ആവശ്യപ്പെട്ടു.‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണു ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്.തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമര്‍ ഫൈസി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പരാമർശത്തിനെതിരെയാണ് സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്.മുക്കം ഉമർ ഫൈസിക്കെതിരായ കേസിൽ പ്രതിഷേധവുമായി എസ്.വൈ.എസും രംഗത്ത് എത്തിയിരുന്നു. മതനിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. കേസിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.