കൊല്ലം: അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. 118 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ശക്തികുളങ്ങര സ്വദേശി സരിതയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാർ എക്‌സൈസ് സംഘം എത്തിയപ്പോൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നും സരിതയെ അറസ്റ്റ് ചെയ്‌തെന്നും എക്‌സൈസ് അറിയിച്ചു.ശ്രീകുമാറിന്റെ വാഹനത്തിൽ നിന്നും വീട്ടിനുള്ളിൽ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റർ മദ്യമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ഐബി പിഒ ശ്രീകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. കൊല്ലം റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജ്യോതി, ബിനു ലാൽ, വിഷ്ണു രാജ്, ശ്യാംകുമാർ, ജോജോ, രാജി, ഹൈവേ പട്രോൾ ഡ്രൈവർ വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.