പ്രമുഖ സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴയിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച്ച വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് ജോളിയെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബവുമായി ക്രിസ്തുമസ് ആഘോഷിക്കാൻ ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു.മൃതദേഹം ബെംഗ്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബെംഗളൂരുവിൽ വച്ച് നടക്കും. അയാളും ഞാനും തമ്മിൽ, കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ആയിരുന്നു ജോളി ബാസ്റ്റിൻ. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് ആണ് അവസാന ചിത്രം. സ്വന്തമായി ഓർകെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.മലയാളിത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജോളി ഏറെയും കന്നട സിനിമകളിലാണ് സജീവമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടായിട്ടുണ്ട്. കന്നടയിൽ ‘നികാകി കാടിരുവെ’ എന്ന റെമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി കന്നട സിനിമയിലെത്തുന്നത്. കന്നഡ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളിൽ ബോഡി ഡബിൾ ചെയ്തത് ജോളിയായിരുന്നു. ഏതാനും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റണ്ട് നടന്മാരുടെ കർണാടകയിലെ സംഘടനയിൽ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!