കൊല്ലം: ട്യൂഷന് പോകാനുള്ള മടികാരണം വ്യാജ തട്ടിക്കൊണ്ടുപോകൽ കഥമെനഞ്ഞ വിദ്യാർത്ഥി നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കുട്ടിയുടെ പരാതിയിൽ പ്രതികളെ തേടിപ്പോയ പൊലീസും മണിക്കൂറുകളോളം വട്ടംകറങ്ങി. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വെള്ളിയാഴ്ച കുട്ടി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചു. ഉടൻ വിവരം ചവറ പോലീസിൽ അറിയിച്ചു. കാവിനു സമീപത്തുനിന്ന് രണ്ടുപേർ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാർ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്.സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. കൂട്ടത്തിൽ ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്ന അനുമാനത്തിലായിരുന്നു പോലീസ്. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് പോലീസ് വ്യക്തമാക്കി. വീണ്ടും കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് പോലീസിനെ ധരിപ്പിച്ചു.