കൊച്ചി: പോക്സോ കേസിലെ അതിജീവിതയായ 14 വയസ്സുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 14 വയസ്സുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതിനൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഗർഭസ്ഥശിശുവിന്റെ വളർച്ച ഒമ്പതുമാസത്തോളമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം തള്ളിയത്.മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഗർഭസ്ഥശിശുവിന്റെയും പെൺകുട്ടിയുടെയും ആരോഗ്യം മികച്ചതാണ്. ഏതാണ്ട് പൂർണവളർച്ചയെത്തിയതിനാൽ കുട്ടിയെ ശസ്ത്രക്രിയയിലൂടെയേ പുറത്തെടുക്കാനാകൂ. കുട്ടിയുടെ ഹൃദയമിടിപ്പടക്കം ശരിയായവിധത്തിലാണെന്നും അതിനാൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. തുടർന്നാണ് ഗർഭഛിദ്രം അനുവദിക്കണം എന്ന ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിഷേധിച്ചത്.പ്രതി പോക്സോ നിയമപ്രകാരം ജയിലിലാണ്. ഇരയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിയമപ്രകാരം ബലാത്‌കാരമായിട്ടേ കാണാനാകൂ. ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ഉത്തരവ് ഒരുതരത്തിലും ഈ കേസിൽ കണക്കിലെടുക്കരുതെന്നും കോടതി വ്യക്തമാക്കി.