ചെന്നൈ: ചെന്നൈയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ കൊല്ലം തെന്മല ഉറുകുന്ന് സ്വദേശി ഫൗസിയ(20) കൊല്ലപ്പെട്ടത് ഫെബ്രുവരിയിൽ വിവാഹം കഴിക്കാനിരിക്കെ. മകളുടെയും ആഷിഖിന്റെയും വിവാഹം ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ചിരുന്നെന്ന് യുവതിയുടെ പിതാവ് ബദറുദ്ദീൻ വെളിപ്പെടുത്തി. യുവതിയെ കൊലപ്പെടുത്തിയ ഫൗസിയയെ കാമുകനായ കൊല്ലം സ്വദേശി എം. ആഷിഖ് (20)നെ തന്നെയായിരുന്നു വരനായി നിശ്ചയിച്ചിരുന്നതും. എന്നാൽ, ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇയാൾ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ആഷിഖ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും അതിന്റെ ലഹരിയിലായിരിക്കും കൊലപാതകം നടത്തിയതെന്നും ബദറുദ്ദീൻ പറഞ്ഞു. ഫൗസിയയെ അയാൾ നേരത്തേയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അതിനാലാണ് വിവാഹം നടത്താൻ തയ്യാറായത്. ആഷിഖിന്റെ വീട്ടുകാർക്ക് ഇതിനോട് എതിർപ്പായിരുന്നു. 2016 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. നിയമപരമായി വിവാഹിതരായില്ലെങ്കിലും അവർക്ക് ഒരു കുഞ്ഞുണ്ട്.വെള്ളിയാഴ്ച രാവിലെയാണ് ഫൗസിയയെ കാമുകനായ എം. ആഷിഖ് ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊന്നത്. അന്നുതന്നെ ആഷിഖിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാംവർഷ നഴ്സിങ്ങിന് പഠിക്കുകയായിരുന്നു ഫൗസിയ. ഏതാനുംദിവസം മുമ്പാണ് ആഷിഖ് നാട്ടിൽനിന്ന് ചെന്നൈയിലെത്തിയത്. തുടർന്ന് ഫൗസിയയെുംകൂട്ടി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.ആഷിഖിന്റെ ഫോണിൽ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങൾ കണ്ടതിനെ ചോദ്യംചെയ്തപ്പോഴാണ് വഴക്കുണ്ടായത്. തുടർന്ന് ടീഷർട്ട് കൊണ്ട് ഫൗസിയയെ കഴുത്തുമുറുക്കി കൊന്നു. രംഗം മൊബൈലിൽ പകർത്തി വാട്‌സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കൾ ഇതുകണ്ട് വിവരമറിയിച്ചതിനെത്തുടർന്നാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. നേരത്തേ പ്രായപൂർത്തിയാവാതെ ഫൗസിയക്കൊപ്പം കഴിഞ്ഞതിനെത്തുടർന്ന് ആഷിഖിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തിരുന്നു. ഫൗസിയയുടെ കുടുംബം ഇടപെട്ടാണ് ആഷിഖിനെ ജയിലിൽനിന്ന് മോചിപ്പിച്ചത്.അതിനിടെ, ഫൗസിയയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പിതാവ് ബദറുദ്ദീൻ മൃതദേഹം ഏറ്റുവാങ്ങി. രാത്രിയോടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.