ചെന്നൈ: കൊല്ലം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ചെന്നൈയിലെ ഹോട്ടലിൽവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20)യുമൊത്ത് ഏതാനും ദിവസങ്ങളായി നഗരത്തിലെ ഹോട്ടലിൽ താമസിക്കുകയായിരുന്നു പ്രതിയായ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിലിൽ ആഷിഖ് (21) എന്നാണ് വിവരം. ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും ഇതിന് പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.നഗരത്തിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു ഫൗസിയ. യുവതിയെ കാണാനെത്തിയ ആഷിഖുമൊത്ത് ഏതാനും ദിവസമായി ഹോട്ടലിൽ താമസിക്കുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറയുന്നത്. ആഷിഖ് മറ്റൊരു പെൺകുട്ടിയോടൊത്തു നിൽക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതോ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. തുടർന്ന് ഫൗസിയയെ മർദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ആഷിഖ് വാട്സാപ്പിൽ സ്റ്റേറ്റസ് ഇട്ടതായി സുഹൃത്തുക്കളും പൊലീസും പറഞ്ഞു. ഇതു ശ്രദ്ധയിൽപെട്ട ഫൗസിയയുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആഷിഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ സ്റ്റേഷനു സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്.ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കുഞ്ഞിനെ കർണാടക ചിക്കമഗളൂരുവിലെ അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ഫൗസിയ ഗർഭിണിയായതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ ആഷിഖ് ഈയിടെയാണ് ജയിൽമോചിതനായത്.