കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക വിവരം. കുട്ടി കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമന്‍ എന്ന് കുട്ടി പറഞ്ഞയാൾ ഇദ്ദേഹം തന്നെയെന്ന് ആണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു.കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഓടിട്ട വീടുള്ളത്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ചിത്രം ഓയൂരിലെ ആറു വയസുകാരിയെ കാണിച്ചെങ്കിലും ചിത്രം കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കസ്റ്റഡിയിലെടുത്തവരുടെ കളര്‍ ചിത്രം വീണ്ടും കുട്ടിയേയും സഹോദരനേയും പൊലീസ് കാണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ആറു വയസ്സുകാരിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ ഫോട്ടോ കാണിച്ചത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുട്ടിയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുമായി സംസാരിക്കുകയാണ്. രാവിലെ പിതാവിന്റെ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണസംഘമാണ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തിയത്.ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർ സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യ അനിതയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്.കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.