കൊച്ചി: ദുരന്തത്തിൽ ഞെട്ടൽ വിട്ടുമാറാതെ കുസാറ്റ്. ഉറ്റ സുഹൃത്തുക്കളെ വിട്ടുപിരിഞ്ഞ വേദനയിൽ സഹപാഠികൾ. സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് ഗവ.ഹോസ്പിറ്റലിലും ഗവ.മെഡിക്കൽ കോളേജിലും വച്ച് നടക്കും. അതിനുശേഷം വിദ്യാർത്ഥികളുടെ മൃതദേഹം കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും.മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിക്ക് പൊലീസിന്റെ അനുമതി ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും പറയുന്നു. പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. രാവിലെ 8 30 ന് രാജീവ്, ബിന്ദു മന്ത്രിമാർ സംഭവസ്ഥലം സന്ദർശിക്കും.