കരിങ്കുന്നം: രണ്ടാം ദിവസവും റോബിന്‍ ബസില്‍ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് രാവിലെ തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്തുവെച്ചാണ് പോലീസിനൊപ്പം എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചത്. ശനിയാഴ്ച ബസില്‍ പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു.അതേസമയം പതിവു പരിശോധനകളുടെ ഭാഗമായാണ് ബസിൽ പരിശോധന നടത്തിയതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പാസഞ്ചര്‍ ലിസ്റ്റിന്റെ മൂന്ന് പകര്‍പ്പ് വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. വണ്ടി താമസിപ്പിക്കാനാണ് എം.വി.ഡിയുടെ നീക്കം. വണ്ടി വൈകിപ്പിച്ചാല്‍ കൃത്യസമയത്ത് എത്തില്ലല്ലോ എന്ന ഭയം യാത്രക്കാരിലുണ്ടാകും. സമയത്ത് എത്തിക്കാതിരിക്കാന്‍, കെ.എസ്.ആര്‍.ടി.സിയ്ക്കു വേണ്ടി ഇവര്‍ ചെയ്യുന്നതാണ്, ഗിരീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.റോബിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പേ പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസിന് പെര്‍മിറ്റ് ഇല്ലെന്നും ഗിരീഷ് പറഞ്ഞു. അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടിന് വേണ്ടി മാത്രം നല്‍കിയിരിക്കുന്ന വണ്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഏത് ജില്ലയിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, ആ ജില്ല വിട്ടു പുറത്തുപോകാന്‍ അവകാശമില്ല. ഇല്ലെങ്കില്‍ അവര്‍ പറയട്ടേ. ആ ബസ് ആണ് എന്നോടുള്ള വാശിക്ക് ഇന്റര്‍‌സ്റ്റേറ്റ് ഓടാന്‍ പോയിരിക്കുന്നത്. അവര്‍ വാശികാണിക്കുന്നത് എന്നോടല്ല, ജനങ്ങളോടാണ്, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.പരിശോധനാവേളയില്‍ ബസിന് ചുറ്റുംചേര്‍ന്ന നാട്ടുകാര്‍ എം.വി.ഡിയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഒരുത്തന്‍ അരി മേടിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ അരി വറുക്കാന്‍ നടക്കുകയാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. കാര്യമുണ്ടായിട്ടാണ് പരിശോധനയെന്നും എം.വി.ഡി. പരിശോധനയില്‍ ഇടപെടാതിരിക്കൂ എന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!