കോഴിക്കോട് : കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിൽ നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്.കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന സൈനബയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ശേഷം നാടുകാണി ചുരത്തിൽ തള്ളുകയായിരുന്നു. കാണാതായ സൈനബയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച സമദ് അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.സമദിനെ ഇന്ന് നാടുകാണി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സമദിന്‍റെ കൂട്ടു പ്രതി സുലൈമാനെ പൊലീസ് മിനിഞ്ഞാന്ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു.