കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാത്രി 10.40 ഓടെയാണ് മരണം സംഭവിച്ചത്.സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവർ മരിച്ചിരുന്നു. ലിബ്‌ന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവെ രണ്ടായിരത്തിലേറെപ്പേർ ഹാളിലുണ്ടായിരുന്നു,. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. 11പേരാണ് സ്ഫോടനത്തെ തുടർന്ന് ഇപ്പോൾ ചികിത്സയിലുള്ളത്. അതിൽ ആറുപേർ ഐ സി യുവിലാണ്. കേസിലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ പൊലീസ് കസ്റ്റഡിയിലാണ്