പലാക്കാട്: പാലക്കാട് കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അയ്യപ്പൻകാവ് സ്വദേശി അനൂപിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അടിയേറ്റാണ് യശോദയുടെ(55) മരണമെന്നും പൊലീസ് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇവരുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 നാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് ഇരുവരെയും മർദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മാതാപിതാക്കളെ പതിവായി അനൂപ് മർദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.