കോഴിക്കോട്: നാടുകാണി ചുരത്തിൽ നിന്നും സൈനബയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) യുടെ മൃതദേഹമാണ് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദിനെ (52) കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യ ചെയ്തപ്പോഴാണ് സൈനബയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തി തിരച്ചിൽ നടത്തിയ പൊലീസ് സംഘം മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാൽ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സൈനബ ധരിച്ചിരുന്ന 17 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനായി സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നൽകിയതിനെ തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു.