തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഈ മാസം 14 ന് കൊച്ചിയിൽ വച്ചാണ് കൂടിക്കാഴ്ച.എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ സൂചിപ്പിച്ചു.വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.