ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കുമിടയില്‍ നടക്കുമെന്ന റിപ്പോർട്ട് പുറത്ത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് 2023 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം ഒരു വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. കാല്‍നടയായും വാഹനങ്ങളില്‍ സഞ്ചരിച്ചും ആളുകള്‍ക്ക് യാത്രയുടെ ഭാഗമാകാന്‍ കഴിയുന്ന രീതിയില്‍ വൈവിധ്യമായാകും ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടത്തുക.ആദ്യഘട്ടം തെക്കുനിന്ന് വടക്കോട്ടായതിനാല്‍, ഇനി കിഴക്കുനിന്ന് പടിഞ്ഞാറേക്ക് മറ്റൊരു യാത്ര നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി അംഗങ്ങളും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.2022 സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം തുടങ്ങിയത്. ഏകദേശം 4,080 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് 2023 ജനുവരിയില്‍ ജമ്മു കശ്മീരിലെ ശ്രീനഗറിലായിരുന്നു സമാപനം. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ കടന്നുപോയ യാത്ര, ഇന്ത്യയിലെ ഏറ്റവും ദൂരംപിന്നിട്ട പദയാത്രയാണ്.ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒരുമിപ്പിക്കുക എന്നതായിരുന്നു യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യംവെച്ചത്. തൊഴിലിലായ്മ, അസമത്വം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസിലാക്കുക, പരിഹരിക്കുക എന്നതായിരുന്നു യാത്രയുടെ മറ്റു ലക്ഷ്യങ്ങള്‍.