തിരുവനന്തപുരം: ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇപ്പോഴും നിയമസഭ പാസാക്കിയ ബില്ലുകളിൽ സാർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി പറഞ്ഞു. ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകരുതെന്ന് സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാർ ബില്ലിന്മേൽ നടപടി എടുക്കാത്തതെന്താണെന്ന ചോദ്യമുയർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്നും സൂചിപ്പിച്ചു. ”സുപ്രീംകോടതിയിൽ ഹർജി വന്നതിനു ശേഷം മാത്രമാണ് ഗവർണർമാർ നടപടി എടുക്കുന്നത്. എന്തിന് അതുവരെ കാത്തിരിക്കണം. ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം”. ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.