ഇടുക്കി: കനത്ത മഴയിൽ ഒട്ടനവധി നാശനഷ്ടമാണ് ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായത്. മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു. ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്രയാണ് നിരോധിച്ചത്. ടഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.