ഡൽഹി: പനി ബാധിച്ച് ആശുപത്രിയിൽ എത്തിയ ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തയ്യൽ സൂചി കണ്ടെത്തി. കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു പിന്നാലെ രക്തം ഛര്‍ദിച്ചതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഒടുവിൽ ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്.ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തപ്പോള്‍ ആണ് ശ്വാസകോശത്തില്‍ സൂചി കണ്ടെത്തിയത്. ഇതോടെ കുട്ടിയെ ഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് സൂചി കണ്ടെത്തിയത്. എങ്ങനെയാണ് സൂചി ശ്വാസകോശത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. എയിംസിലെ പീഡിയാട്രിക് വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞത് പൊതുവെ ബ്രോങ്കോസ്കോപ്പി വഴിയാണ് ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാറ് എന്നാണ്. സൂചി ശ്വാസകോശത്തിൽ ആഴത്തിൽ തറച്ചതിനാല്‍ ഈ രീതി പ്രായോഗികമായിരുന്നില്ല. തുടര്‍ന്നാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കിൽ കുട്ടിക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ആവശ്യമായി വരുമായിരുന്നുവെന്ന് ഡോ. ജെയിന്‍ പറഞ്ഞു. 4 എം എം വീതിയും 1.5 എം എം കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്. സൂചി സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി സുഖമായി ഇരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്തെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു