കോഴിക്കോട്: ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടൻ ഷൗക്കത്ത് ബദൽ പരിപാടി നടത്തിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പലസ്തീൻ വിഷയത്തിൽ മലപ്പുറം ജില്ല പാർട്ടി ഔദ്യോഗിക പരിപാടി നടത്തിയിരുന്ന സാഹചര്യത്തിലാണ് ബദൽ പരിപാടി നടത്തിയത്. ഷൗക്കത്തിനെതിരെ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നടപടി ശരിയല്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. ആര്യാടൻ ഷൗക്കത്തിന് ഇടത് സ്വതന്ത്രനാവേണ്ട ആവശ്യമല്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല. മലപ്പുറത്തെ പാർട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.പലസ്തീൻ പ്രശ്നം സി പി എം ഏറ്റെടുക്കുന്നത് സർക്കാറിനെതിരായ മറ്റ് പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണ്. സിപിഎമ്മിന്റെ പലസ്തീൻ റാലി വിഷയത്തിൽ ലീഗ് ഉറച്ച നിലപാട് എടുത്തുവെന്ന് മുരളീധരൻ പറഞ്ഞു. ഇത് സ്വാഗതാർഹമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനല്ല ജനം എത്തിയത്. കലാപരിപാടി കാണാനാണെന്നും മുരളീധരൻ പറഞ്ഞു