തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട് യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും വിഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു. ആര്യാടൻ ഫൗണ്ടേഷന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ കെപിസിസി നിലപാട് അധ്യക്ഷൻ വ്യക്തമാക്കുമെന്നും സതീശൻ വിശദീകരിച്ചു.