കണ്ണൂർ: ഇൻഷൂറൻസ് അടവ് തെറ്റിയതോടെയാണ് വാഹനങ്ങൾ പുറത്തിറക്കാനാകാതെ കണ്ണൂരിലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ വാഹനങ്ങളാണ് ഇൻഷൂർ കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാത്തത്. ആകെയുള്ള ആറ് വാഹനങ്ങളിൽ നാല് വാഹനങ്ങളാണ് പുറത്തിറക്കാനാകാതെ കിടക്കുന്നതെന്ന് ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു.വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന ഇന്റർസെപ്റ്റർ വാഹനമടക്കം ഇൻഷൂറൻസ് തെറ്റിയതിനെ തുടർന്ന് നിരത്തിലിറക്കാനാകുന്നില്ല. മറ്റൊരു വാഹനത്തിന്റെ ഇൻഷൂറൻസ് കാലാവധി തിങ്കളാഴ്ച അവസാനിക്കും. ഇതോടെ ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിൽ ഒരു വാഹനം മാത്രമാകും ബാക്കിയുണ്ടാവുക. കണ്ണൂർ ജില്ലയിലെ വാഹന പരിശോധനയെ ഇത് ബാധിക്കും. വാഹനങ്ങളുടെ ഇൻഷൂറൻസ് തുക കെൽട്രോണാണ് അടക്കേണ്ടത്.