തപാൽ വകുപ്പിന് 2.84 കോടി കുടിശിക. കുടിശിക നിലനിൽക്കുന്നത് കൊണ്ട് ഡ്രൈവിങ് ലൈസൻസുകളുടെ വിതരണം നിർത്തിവെച്ചു. അതോടൊപ്പം, 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും വിതരണം തപാൽ വകുപ്പ് നിർത്തിവച്ചു.ഇന്നലെ മുതൽ ഇവയുടെ നീക്കം നടക്കുന്നില്ല. ഇന്നലെ മാത്രം പതിനയ്യായിരത്തോളം ആർസിയും ലൈസൻസും വിതരണത്തിന് എത്തിച്ചിരുന്നു.ജൂലൈ മുതൽ സെപ്റ്റംബർ വരെ ലൈസൻസ് മേൽവിലാസക്കാർക്ക് എത്തിച്ച വകയിലാണു പണം നൽകാനുള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തപാൽ വകുപ്പ് റീജനൽ ട്രാൻസ്പോർട്ട് (ആർടി) ഓഫിസർക്കു നൽകിയ കത്തിലുണ്ട്.ഏപ്രിലിലാണ് ലൈസൻസ് അച്ചടി കൊച്ചിയിലേക്കു മാറ്റിയത്. കഴിഞ്ഞ മാസം 4 മുതൽ മുഴുവൻ ആർടി, സബ് ആർടി ഓഫിസുകളിലെയും ആർസി തയാറാക്കുന്നത് ഇവിടെയാണ്. ഇവ ഓരോ ദിവസവും തപാൽ വകുപ്പു ശേഖരിച്ച് പിറ്റേന്നുതന്നെ ബന്ധപ്പെട്ട വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ എത്തിക്കുകയാണു ചെയ്തിരുന്നത്. കഴിഞ്ഞ മാസം 1.38 ലക്ഷം ആർസിയും 2.27 ലക്ഷം ലൈസൻസും ഇവിടെ അച്ചടിച്ചിരുന്നു.നടപടികൾ പൂർത്തിയായ ആർസിയും ലൈസൻസും തപാലിൽ അയച്ചെന്ന സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചാലും ഇന്നു മുതൽ ഇവ വീട്ടിലെത്തില്ല. കുടിശിക അടയ്ക്കാൻ ഗതാഗത കമ്മിഷണറേറ്റിൽ തിരക്കിട്ട ചർച്ച നടക്കുന്നുണ്ട്. അച്ചടിക്കു സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐടിഐക്കും മോട്ടർ വാഹന വകുപ്പ് കോടികൾ നൽകാനുണ്ട്.