ചില്ലറയെ ചൊല്ലി പലപ്പോഴും കശപിശ പതിവാണ്. ചിലപ്പോൾ ബസ്സിൽ ആണെങ്കിൽ മറ്റുചിലപ്പോൾ കടകളിലാകാം. അഞ്ചുരൂപയ്ക്ക് താഴെ നൽകേണ്ട ചില്ലറകൾക്ക് പകരം മിഠായി നൽകുന്നതും പതിവ് കാഴ്ചകളിൽ പെടുന്നത് തന്നെ. പള്ളികളിലേയും അമ്പലങ്ങളിലേയും ഭണ്ഡാരങ്ങളിൽ വീഴുന്ന ചില്ലറകളിലൂടെ ചില്ലറക്കാര്യങ്ങൾ നടത്തിവന്ന ബസ്സുകാരും കടക്കാരും ഭണ്ഡാരങ്ങളിൽ വരവ് കുറയുന്നതുമൂലം വെട്ടിലായിരിക്കുകയാണ്.നിലവിൽ സുലഭമായി ലഭിക്കുന്ന പത്തിന്റെ തുട്ടുകളോട് ആർക്കും അത്ര പ്രിയമില്ലതാനും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ നാട്ടിൽ ചില്ലറ തട്ടിപ്പും ഇന്ന് പതിവായിരിക്കുകയാണ്. ചില്ലറ കിട്ടാതായതോടെ അഞ്ചിന്റെ തുട്ടിനുപകരം വ്യാജനുമിറങ്ങി. രാത്രികാലങ്ങളിൽ ബാക്കി നൽകുന്ന ചില്ലറ തുട്ടുകൾക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡൽ സെൽ ബാറ്ററികളാണ് നൽകിയാണ് തട്ടിപ്പ്. പുതിയ അഞ്ചു രൂപ നാണയത്തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകൾക്ക്. പലപ്പോഴും നഷ്ടപ്പെടുന്നത് ചെറിയ തുകകൾ ആയതിനാൽ പരാതിപ്പെടാനും ആരും മെനക്കെടാറില്ല.