റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കാക്കകളെ തുരത്താൻ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതർ. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നതും ശല്യം രൂക്ഷമാവുന്നതിനാലുമാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് നിയന്ത്രണ നടപടിക്ക് വീണ്ടും നടപടി കൈക്കൊണ്ടിരിക്കുന്നത്. പുനരുൽപാദനത്തിലൂടെ കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ സ്വൈര വിഹാരം നടത്തുന്നത്.കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങൾ ശേഖരിക്കലും പൂർത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ശല്യമാണ് കാക്കകൾ ഇവിടെയുണ്ടാക്കുന്നത്. വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീർക്കുന്നു, രോഗങ്ങൾ പകർത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്.