കലാസംവിധായകൻ മിലൻ അന്തരിച്ചു; അജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ അന്ത്യംനടൻ അജിത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പ്രശസ്ത കലാസംവിധായകൻ മിലൻ (54) അന്തരിച്ചു. അജിത്തിന്റെ പുതിയ ചിത്രമായ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനേത്തുടർന്ന് മിലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞദിവസം രാത്രി പതിവ് ചിത്രീകരണജോലികൾക്ക് ശേഷം തിരികെ ഹോട്ടൽമുറിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുന്നോടിയായി ടീം അംഗങ്ങളെ വിളിച്ചുചേർത്തിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.വിവരമറിഞ്ഞ് അജിത്ത്, മകിഴ് തിരുമേനി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവർ ആശുപത്രിയിലെത്തുമ്പോഴേക്കും മിലന്റെ മരണം സംഭവിച്ചിരുന്നു. അജിത്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മിലൻ. മലയാളത്തിൽ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്.1999-ൽ കലാ സംവിധായകൻ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെൻ, തമിഴൻ, റെഡ്, വില്ലൻ, അന്യൻ എന്നീ ചിത്രങ്ങൾ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ൽ കലാപ കാതലൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകൻ, വേട്ടൈക്കാരൻ, വേലായുധം, വീരം, വേതാളം, ബോഗൻ, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങൾക്കായി പ്രവർത്തിച്ചു.സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയർച്ചിക്ക് മുമ്പേ മിലൻ ചെയ്ത ചിത്രം. മിലൻ ഫെർണാണ്ടസ് എന്നാണ് മുഴുവൻ പേര്. ഭാര്യയും മകനുമുണ്ട്.