തൃശ്ശൂർ: എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടൽ പതിവാക്കിയ ഹരിയാന സ്വദേശികൾ പിടിയിൽ. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനും തിരച്ചിലിനും ഒടുവിലാണ് പ്രതികൾ പോലീസിന്റ പിടിയിലായത്. ഇവർ എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടുകയും പിന്നീട് ബാങ്കുകളെ സമീപിച്ച് പണം ആ പണം നേടിയെടുക്കുന്നതുമാണ് ഇവരുടെ രീതി.ട്രക്ക് ഡ്രൈവര്‍മാരായി വന്നാണ് എടിഎമ്മുകളില്‍ നിന്ന് പണം ഇവർ മോഷ്ടിക്കുന്നത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപകമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ഹരിയാനയില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ നടത്തുന്ന പ്രതികള്‍ അവിടെ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമിക്കും. അക്കൗണ്ടിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം കവരുന്നത്. തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ കിട്ടുകയും അതേസമയം ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.പിന്നീട് ബാങ്കുകളെ സമീപിച്ച് പണം നേടിയെടുക്കുന്നതാണ് ഇവരുടെ രീതി. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ കഴിഞ്ഞിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ കീഴടക്കിയത്. ഹരിയാന പോലീസിന്റെ സഹായവും പുതുക്കാട് പോലീസിനു ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.