കുന്നംകുളം: നടുറോഡിൽ ആംബുലൻസ് നിർത്തിയിട്ട് ചായ കുടിക്കാൻ പോയ ഡ്രൈവർ കസ്റ്റഡിയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെ(36) ആണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലയിൽ സർവീസ് നടത്തുന്ന ആംബുലൻസിലെ ഡ്രൈവറെ ആണ് കസ്റ്റഡിയിലെടുത്ത്. ഗതാഗത തടസം ശ്രിഷ്ടിച്ചതിനു പിന്നാലെയാണ് നടപടി.വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അപകട സാധ്യത ഏറെയുള്ള കുന്നംകുളം നഗരത്തിലെ പട്ടാമ്പി റോഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ ആംബുലൻസ് പാർക്ക് ചെയ്തിരുന്നത്.തുടർന്ന് വ്യാപാരികളും യാത്രക്കാരും ആംബുലൻസ് നീക്കിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ ഇവരുമായി തട്ടിക്കയറുകയായിരുന്നു. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമായി. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആംബുലൻസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ഡ്രൈവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.