അഹമ്മദാബാദ്: 120000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലില്‍ എണ്ണിയെടുക്കാവുന്ന കാണികള്‍ മാത്രം.ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചപ്പോള്‍ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല.ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്‍റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വില്‍പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് തടയാന്‍ കാരണമായെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പില്‍ ഒക്ടോബര് 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയത്തില്‍ കാണികളെത്തൂവെങ്കില്‍ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക. ടി20 ക്രിക്കറ്റിന്‍റെയും ടി10 ക്രിക്കറ്റിന്‍റെയും കാലത്ത് ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞത്. ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ തുടക്കമായപ്പോള്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. പരിക്കില്‍ നിന്ന് മോചിതരാകാത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പേസര്‍ ടിം സൗത്തിയും ന്യൂസിലന്‍ഡ് ടീമിലില്ല. വില്യംസണിന്‍റെ അസാന്നിധ്യത്തില്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസര്‍ ലോക്കി ഫെര്‍ഗൂസനും സ്പിന്നര്‍ ഇഷ് സോധിയും കിവീസിന്‍റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ ഇടുപ്പിന് പരിക്കേറ്റ ബെന്‍ സ്റ്റോക്സ് ഇന്ന് പ്ലേിംഗ് ഇലവനിലില്ല. പേസര്‍മാരായ റീസ് ടോപ്‌ലി, ഡേവിഡ് വില്ലി, അറ്റ്കിന്‍സണ്‍ എന്നിവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!