തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി – സ്വകാര്യ ബസുകളില്‍ സൗജന്യ യാത്ര നടത്താൻ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് പകുതിയോടെ ചേർന്ന യോഗത്തിലാണ് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4 ശതമാനം മലപ്പുറത്തും 11.4 ശതമാനം തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്.ആരോ​ഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്. അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ ഇതിനകം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി.അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്. വരുമാനം ക്ലേശ ഘടകമായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!