അത്തോളി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപക്ക് അർഹനായത് ഒരു ലോട്ടറി ഏജന്റ്. വേളൂർ ശ്രീഗംഗയിൽ എൻ.കെ. ഗംഗാധരനാണ് അപ്രതീക്ഷിതമായി ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിച്ചത്. ഗംഗാധരന്റെ കടയിൽ വിൽക്കാതെ ബാക്കിയായ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യം ഗംഗാധരനെ തേടിയെത്തിയത്. വൈകിട്ടോടെ വിവരം അറിഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ വിവരം പുറത്തു പറഞ്ഞില്ല. ടിക്കറ്റ് സുരക്ഷിതമല്ല എന്നു ഭയന്നാണ് ലോട്ടറി അടിച്ച വിവരം ഗംഗാധരൻ പുറത്തു പറയാതിരുന്നത്. ഇന്നു രാവിലെ എസ്ബിഐ അത്തോളി ബ്രാഞ്ചിൽ ടിക്കറ്റ് ഏൽപിച്ചശേഷമാണ് വിവരം പുറത്തു പറഞ്ഞത്.അത്തോളി ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്താണ് ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ദേവിക സ്റ്റോർ. ഇതേ നറുക്കെടുപ്പിൽ 6 പേർക്ക് 5000 രൂപ വീതം ഇവിടെനിന്നു വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചിരുന്നു. ഗംഗാധരൻ 33 വർഷത്തോളം ബസ് കണ്ടക്ടറായിരുന്നു. കഴിഞ്ഞ നാലു വർഷമായി അത്തോളിയിൽ സ്റ്റേഷനറി കടയും ലോട്ടറി കച്ചവടവും നടത്തുന്നു. നാലു വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ കടയിൽ സമ്മാനം ലഭിക്കുന്നത്.