രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്വീകാര്യനായ ഏവരും ബഹുമാനിച്ചിരുന്ന നേതാവ്. അതായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിനും കേരള രാഷ്ട്രീയത്തിലും നികത്താനാകാത്ത ആ നഷ്ടത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. ധാർഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമർഥനുമായ രാഷ്ട്രീയക്കാരൻ. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യം ചെയ്യൽ.കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിയും നേതാവും കേരള രാഷ്ട്രീയത്തിൽ അടയാളങ്ങൾ സൃഷ്ടിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടുകൂടിയാണ്.കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയം മകൻ ബാലകൃഷ്ണൻ എന്നു മുതലാണു കോടിയേരി ആയത്.. കോടിയേരി ബാലകൃഷ്ണനായത് ? അതിനെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ‘സ്കൂളിൽ പഠിക്കുമ്പോൾതന്നെ എന്റെ പേര് കോടിയേരി ബാലകൃഷ്ണൻ എന്നായിക്കഴിഞ്ഞിരുന്നു. പ്രസംഗത്തിനൊക്കെ പേകുമ്പോൾ അങ്ങനെയാണ് അനൗൺസ് ചെയ്യുക. കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ഒരു ജില്ലാസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ എന്റെ സ്കൂളിൽനിന്നു പോയവർ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. അതിനുശേഷമാണ് ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വിവിധ തലങ്ങളിൽ ഭാരവാഹിയായി തിരഞ്ഞെടുക്കുമ്പോൾ പത്രങ്ങളിൽ പേരുവന്നിരുന്നതും കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. ഇപ്പോൾ കോടിയേരി എന്നു പറഞ്ഞാലേ ജനം തിരിച്ചറിയൂ. പാസ്പോർട്ടിലും മറ്റു രേഖകളിലുമൊക്കെ പേര് അങ്ങനെയാക്കി മാറ്റി.’കഷ്‌പ്പാടുകളോടും തിരിച്ചടികളോടും പടവെട്ടി തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന കരുത്തനായ നേതാവ് വരുവപ്പെട്ടത്. അഞ്ചുമക്കളെ വളർത്താൻ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടം ബാലകൃഷ്ണൻ എന്ന ബാലന് പിന്നീടുള്ള ജീവിതത്തിൽ എന്നും കരുത്തായിരുന്നു. ഇരുപതാം വയസ്സിൽ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായി മാറാൻ കോടിയേരിക്ക് കഴിഞ്ഞത് വിധിയോട് പൊരുതി നേടിയ അനുഭവ സമ്പത്ത് തന്നെയായിരുന്നു.ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂൾ അധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെൺകുട്ടികളേയും ബാലകൃഷ്ണനെയും വളർത്തിയത്. പശുവളർത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂൾകാലത്ത് പാൽവീടുകളിൽ കൊടുത്ത ശേഷമാണ് ബാലകൃഷ്ണൻ ക്ലാസിലേക്കു പോയിരുന്നത്.ഒരു സർക്കാർ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളിൽ. പക്ഷേ, കോടിയേരി ബേസിക് ജൂനിയർ സ്‌കൂളിൽ നിന്ന് ഓണിയൻ സ്‌കൂളിൽ എത്തിയപ്പോൾ തന്നെ ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂർവരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സർക്കാർ മയ്യഴിയിൽ പ്രിഡിഗ്രി മാത്രമുള്ള ജൂനിയർ കോളജ് തുടങ്ങിയപ്പോൾ ആദ്യ ബാച്ചിൽ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയൻ ചെയർമാൻ. ആ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.പതിനെട്ടാം വയസ്സിൽ സിപിഐഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സിൽ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കൽ സെക്രട്ടറി. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്‌ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ആയ ആറുവർഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന മണ്ഡലം