കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.മഴയെ തുടർന്നുള്ള ദുരന്തങ്ങൾ തടയുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു.മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നിൽകണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.ഇന്നലെ കോഴിക്കോട് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവെച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്നുമായിരുന്നു ഉത്തരവ്.ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണം.