കണ്ണൂർ: നബിദിനാഘോഷ പരിപാടികൾക്കായി വീട്ടുകാർ പോയ തക്കം നോക്കി വീട്ടിൽ കയറി മോഷണം. ചിതപ്പിലെപൊയില്‍ പളുങ്കു ബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുല്ലയുടെ വീട്ടിലാണ് കള്ളൻ കയറിയത്. 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും വിലപ്പെട്ട രേഖകളും പ്രതി കവർന്നു. കണ്ണൂർ പരിയാരം ചിതപ്പിലെപൊയിലിലാണ് സംഭവം.അബ്ദുല്ലയും കുടുംബവും വെള്ളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. ഈ സമയത്ത് വീടിന് പിറകുവശത്തെ ജനൽ ഗ്രില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.വീട്ടിനകത്തെ സാധനങ്ങൾ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നത് കണ്ടെത്തി. പ്രവാസിയായ അബ്ദുല്ല അവധിക്ക് നാട്ടിലെത്തിയതായിരുന്നു.പരിയാരം പൊലീസ് പരിധിയിൽ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളെ തുടർന്ന് പൊതുജനം ഭീതിയിലാണ്. അടുത്തകാലത്തായി നടന്ന ഇരുപതോളം മോഷണക്കേസുകളില്‍ ഒരു പ്രതിയെപോലും പിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.