തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കള്‍ രംഗത്ത്. വിചാരണ കോടതിയില്‍ നല്ലരീതിയില്‍ കേസ് മുന്നോട്ടു പോയെങ്കിലും ഹൈക്കോടതിയില്‍ വീഴ്ച പറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.പ്രതി പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രതിയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ കണ്ടു കിട്ടാത്തത് മൂലം വിദേശത്ത് കടക്കാന്‍ സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. മുഖ്യമന്ത്രിയില്‍ വിശ്വാസം ഉണ്ട്. സമയം അനുവദിക്കുന്ന മുറക്ക് മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. ഒപ്പം പരാതിയും നല്‍കും. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടി തുടരുമെന്നും കുടുംബം പറഞ്ഞു.കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പാറശ്ശാല സിഐയുടെ ഭാഗത്തു ചെറിയ വീഴ്ചയുണ്ടായി. ഇത് ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. പിന്നീട് അന്വേഷണം നല്ലരീതിയില്‍ മുന്നോട്ട് പോയി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പക്ഷേ പിന്നീടും എവിടെയോ വീഴ്ച സംഭവിച്ചുവെന്നും മാതാപിതാക്കള്‍ പറഞ്ഞുഅതേസമയം, കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ഗ്രീഷ്മ ജയില്‍മോചിതയായത്. രാത്രിയോടെ മാവേലിക്കര സബ് ജയിലില്‍നിന്ന് ബന്ധുക്കള്‍ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്.ജയിലില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.സമൂഹത്തില്‍ പ്രതിക്കെതിരെ നിലനില്‍ക്കുന്ന വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അുവദിച്ചത്. വിചാരണ നടക്കാനിരിക്കുന്ന കേസില്‍ ജാമ്യം തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണക്കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. കുറ്റപത്രം നല്‍കി, വിചാരണ നടക്കാനിരിക്കുന്ന കേസില്‍ കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീഷ്മ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സി പി മുഹമ്മദ് നിയാസാണ് പരിഗണിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!