അഞ്ചൽ: കാമുകിക്കൊപ്പം പോയ യുവാവിനെ ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത് മരിച്ചനിലയിൽ. നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ നിന്നുമാണ് അഞ്ചൽ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻ ഷാ(21)യെ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്.കഴിഞ്ഞ 20-ാം തീയതിയാണ് സജിൻ ഷായെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ സജിൻഷായുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും കാണ്മാനില്ലെന്ന വിവരം ലഭിച്ചു. ഇതേച്ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കൾ സജിൻ ഷായുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്രേ.അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തുകയും സജിൻ ഷായുടെ മാതാവിനെ ഫോൺ വിളിച്ച് സംസാരിക്കുകയും സജിൻ ഷാ ഉടനേ വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതായും പറയപ്പെടുന്നു. പിറ്റേദിവസം രാത്രിയോടെ സജിൻ ഷാ മാതാപിതാക്കളെ ഫോണിൽ വിളിച്ചു കുഴപ്പമൊന്നുമില്ലെന്നും കൂട്ടുകാരൻറെ വീട്ടിലാണെന്നും കൂട്ടുകാർ ചതിക്കില്ലെന്നും അറിയിച്ചതായി പിതാവ് പറഞ്ഞു. ഉടനേ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നുവത്രെ.ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അന്നു തന്നെ അഞ്ചൽ പൊലീസിൽ സജിൻ ഷായുടെ പിതാവ് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിതിൽ രണ്ട് സുഹൃത്തുക്കള കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് മൃതദേഹം കരവാളൂർ പുത്തൂത്തടത്തിൽ നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ കണ്ടെത്തിയത്.പുനലൂർ നിന്നും ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഒറ്റത്തെങ്ങ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: ജലാലുദ്ദീൻ. മാതാവ്: ഷീജ. സഹോദരൻ: ബിസ്മൽ ഷാ.