നാദാപുരം (കോഴിക്കോട്): പത്ത് വയസ്സുകാരിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്ത സംഭവത്തിൽ വിധി വന്നു. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെ (സന്ധ്യ –42) വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ശുഹൈബ് 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണ ലൈംഗിക അതിക്രമത്തിനു വിധേയയാക്കി എന്നതിനാണ് വസന്തയ്ക്ക് ശിക്ഷ വിധിച്ചത്.പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു വസന്തയ്ക്കെതിരെ ഇതേ കോടതിയിൽ 3 കേസുകളും നിലവിലുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ (42) 6 മാസം തടവിനും കോടതി ശിക്ഷിച്ചു. കുറ്റ്യാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി.പി.ഫർഷാദാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.