കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നും പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ വിമർശിച്ചുകൊണ്ട് പറയുന്നു. സംസഥാന സർക്കാർ ഉത്തരവിനെതിരിയാണ് ഹൈക്കോടതിയിൽ നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജനാണ് ഹർജി നൽകിയത്.സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാൻ ഏൽപ്പിച്ചതെന്നും ഹർജിക്കാരൻ വിമർശിക്കുന്നു. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് പരിഗണിക്കും.