തൊടുപുഴ: ഇടുക്കി കാഞ്ചിയാർ കൊലപാതകത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ബിജേഷ് ആണ് പിടിയിലായത്. തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ബിജേഷിനെ പിടികൂടിയത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ പൈസയുമായാണ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോൺ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കൽ നിന്നും അയ്യായിരം രൂപയ്ക്ക് ഫോൺ വാങ്ങിയതെന്ന് വെങ്ങാലൂർക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.