കാസർകോട്: കുടുംബവഴക്ക് ഒരു കുടുംബത്തെ മുഴുവൻ തകർത്ത ദുരന്തമായി മാറി. പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി ജുമൈലയ്ക്ക് പിന്നാലെ, സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ധുവും മരിച്ചു. ജുമൈലയുടെ പിതാവ് ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. ഉമ്മറിന്റെ വെട്ടേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ജുമൈലയുടെ പിതാവ് ഉമ്മർ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലായിരുന്നു താമസം.സ്വത്തിനെ ചൊല്ലി ഉമ്മറും ഭാര്യാസഹോദരിയുടെ ഭർത്താവും തമ്മിൽ വാക്കേറ്റം ഉണ്ടായതോടെയാണ് സംഘർഷം അക്രമത്തിലേക്ക് നീങ്ങിയത്.ഉമ്മർ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയപ്പോൾ അത് തടയാൻ ശ്രമിച്ച മകൾ ജുമൈലയ്ക്കാണ് വെട്ടേറ്റത്. കഴുത്തിലും കാലിലും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജുമൈല ഉമ്മറിന്റെ ഏക മകളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഉമ്മർ ലഹരിവസ്തുക്കൾ, കഞ്ചാവ് ഉൾപ്പെടെ, ഉപയോഗിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.