തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിവെച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് സിപിഎം-ബിജെപി ടീലാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. വിഷയം ഉയർത്തിക്കാട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെ എസ് യു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഞായറാഴ്ച സ്പീക്ക് അപ്പ് ക്യാമ്പയ്നും, ചൊവ്വാഴ്ച്ച നിയോജക മണ്ഡലം തലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും, ബുധനാഴ്ച്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. 1000 വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലോങ്ങ് മാർച്ച് സംഘടിപ്പിക്കാൻ പത്തനംതിട്ട മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്നലെ തീരുമാനമെടുത്തിരുന്നതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിൻ്റെ മുഴുവൻ സംസ്ഥാനങ്ങളിലും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കേരളത്തിൻ്റെ മേഖലയെ ആർ.എസ്.എസ്സിനു വിറ്റ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ,ആൻസെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ ഉൾപ്പെടെ ജന: സെക്രട്ടറിമാർ, ജില്ല പ്രസിഡന്റ്മാർ,കൺവീനർമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റ്മാർ തുടങ്ങിയവർ സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവിന്റെ ഭാഗമായി.