തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അമ്മാവനെയും അമ്മയെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അമ്മാവൻ ഹരികുമാർ, അമ്മ ശ്രീതു എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.ഹരികുമാർ കുട്ടിയെ കിണറ്റിൽ എറിഞ്ഞപ്പോൾ ശ്രീതു തടഞ്ഞില്ലെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. കഴിഞ്ഞ ജനുവരി 30ന് പുലർച്ചെയായിരുന്നു ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.കോട്ടുകാൽകോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകൾ ദേവേന്ദുവും അമ്മയും സഹോദരൻ ഹരികുമാറും താമസിച്ചിരുന്നത്. സംഭവ ദിവസം പുലർച്ചെ ഹരികുമാർ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു. ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.