മലപ്പുറം: മലപ്പുറം ചേലേമ്പ്ര സ്കൂളിലെ വിദ്യാർഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനെത്തുടർന്നായിരുന്നു സ്കൂളിലെ യുകെജി വിദ്യാർഥിയെ ബസിൽ കയറ്റാതെ പോയത്. പ്രധാനാധ്യാപികയുടെ നിർദേശ പ്രകാരമാണ് ഡ്രൈവർ അഞ്ച് വയസുകാരനെ വഴിയിൽ നിർത്തിയ ശേഷം ബസ് വിട്ട് പോയത്. കുട്ടിയെ ബസിൽ കയറ്റാതിരുന്ന വിവരം മാതാപിതാക്കളെ വിളിച്ചറിയിക്കുകയോ മറ്റോ ചെയ്യാതെയായിരുന്നു പ്രധാന അധ്യാപികയുടെ ക്രൂരത.ബസ് ഫീസായി 1000 രൂപ നൽകാൻ വൈകിയതിനെത്തുടർന്നായിരുന്നു അഞ്ച് വയസുകാരന് നേരെ ഈ ക്രൂരത. മറ്റ് വിദ്യാർഥികൾ ബസിൽ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരൻ മടങ്ങി. സംഭവത്തിൽ പരാതിയുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയുടെ അമ്മയോട് സ്കൂളിലെ മാനേജർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഇത്തരം ആളുകൾക്ക് ടിസി നൽകി സ്കൂളിൽ നിന്ന് പറഞ്ഞയക്കണമെന്ന് മാനേജർ പറഞ്ഞുവെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കും പോലീസിനും അഞ്ച് വയസുകാരന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. തങ്ങൾക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ട് കാരണം സ്കൂൾ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാർഥിയുടെ കുടുംബം. തുടർന്ന് കുട്ടിയെ ആ സ്കൂൾ പഠിപ്പിക്കാൻ വിടുന്നില്ല എന്നാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല.