പരപ്പനങ്ങാടി: കോഴിക്കോട് വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി കവർച്ച നടത്തിയ യുവതി പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്. 8 പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന കേസിലാണ് നടപടി. പലപ്പോഴായി ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും കവർന്നത്. വക്കീൽ ഗുമസ്തനെ പ്രണയം നടിച്ച് വലയിൽ വീഴ്ത്തുകയും തുടർന്ന് 2022-2024 കാലയളവിൽ ഇവർ ഒരുമിച്ച് കഴിഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി.യുവ വക്കീൽ ഗുമസ്തനുമായുള്ള വ്യവഹാര പരിചയ അടുപ്പം മുതലെടുത്തായിരുന്നു ആദ്യത്തെ തട്ടിപ്പ്. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭർത്താവ് രാഗേഷിന് നോട്ടീസ് നൽകിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സമാനസംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങളുടെ നെറ്റ് വർക്ക് വ്യാപകമാണന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.യുവതി ഇതിനുമുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പരപ്പനങ്ങാടി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി ജയിലിലേക്ക് പ്രതിയെ മാറ്റി.