തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭ. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ്. റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദന മരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ (compound) ഇപ്പോള്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്‍റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും. പെർഫ്യൂമുകളും സോപ്പുകളും നിർമിക്കാനും ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കും ആയർവേദ മരുന്നുകൾക്കും ചെറിയ തോതിൽ ഹാൻഡിക്രാഫ്റ്റ് നിർമാണത്തിനുമെല്ലാമാണ് ചന്ദനം ഉപയോഗിക്കുന്നത്. മൈസൂർ സാൻഡൽ സോപ്സ്, കേരള സാൻഡൽ സോപ്സ്, ഗുരുവായൂർ ദേവസ്വം, കോട്ടക്കൽ ആയുർവേദ നിർമാണശാല എന്നിവയെല്ലാം മറയൂരിൽ നിന്നും ചന്ദനം വാങ്ങിക്കുന്നവരാണ്. വൃത്തിയാക്കിയ മരത്തിന്‍റെ തൂക്കം നോക്കുന്നത് കിലോഗ്രാമിലാണ്. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ, ക്യുബിക് മീറ്ററിലോ അല്ല. ചന്ദനത്തിന്‍റെ കാതലിൽ നിന്നാണ് സാൻഡൽവുഡ് ഓയിൽ എടുക്കുന്നത്. ചന്ദനത്തിന്‍റെ കാതലിന് മാത്രമല്ല, വെള്ളക്കും വില ലഭിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!